തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്കും വൈപ്പിനിലെ കന്യാസ്ത്രീക്കും രോഗബാധ സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഷിജുവിനെ ശ്വാസ തടസത്തെ തുടർന്നാണ് തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച മരിക്കുകയായിരുന്നു. 42 വയസ്സുണ്ട്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഷിജുവിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 20 പേർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ മരിക്കുകയായിരുന്നു. 73 വയസായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടവും പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീകഷണത്തിൽ പോകാൻ നിർദ്ദേശം നൽകി.
Discussion about this post