തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്നും വിവാദ സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയായ സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിക്ക് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്കാണ് കരാർ നൽകിയിരുന്നത്. പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണെന്നും സെബി നിരോധിച്ച കമ്പനിയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്നും ആരോപണം ഉയർന്നിരുന്നു.
എന്നാൽ കമ്പനിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നേരിട്ട് രംഗത്ത് വന്നിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. കമ്പനിയുടെ ഓഡിറ്റിങ് വിഭാഗത്തിന് മാത്രമാണ് സെബി വിലക്കുള്ളത് എന്നും സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്കു നിര്‍ദേശിച്ചതു കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്ന് സ്പേസ് പാര്‍ക്ക് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെട്ടതോടെയാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിർബ്ബന്ധിതമാകുന്നത്.
Discussion about this post