ഡൽഹി: ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്നിക്-അഞ്ച് ഇന്ത്യയിൽ ഉൽപാദിപ്പാൻ താൽപര്യപ്പെടുന്നുവെന്ന് റഷ്യ. വാക്സിൻ നിർമാണത്തിനായി ഫണ്ടിംഗ് നൽകിയ റഷ്യയുടെ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രിവ് ആണ് ആഗ്രഹം വെളിപ്പെടുത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്നതിനായി റഷ്യ ഇന്ത്യൻ റെഗുലേറ്റർമാരുമായും നിർമ്മാതാക്കളുമായും ചർച്ച നടത്തുന്നുണ്ടെന്ന് കിറിൽ ദിമിത്രിവ് പറഞ്ഞു.
“ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിർമാണ കമ്പനികളുമായും ഞങ്ങൾക്ക് വലിയ സഹകരണമുണ്ട്. അവർ ഞങ്ങളുടെ ടെക്നോളജി മനസ്സിലാക്കുന്നു,” അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അതിനാൽ ഉൽപാദന പങ്കാളിയായി ഇന്ത്യയെ കൊണ്ടുവരാൻ റഷ്യയ്ക്ക് താൽപ്പര്യമുണ്ടെന്നും ദിമിത്രീവ് കൂട്ടിച്ചേർത്തു.
“തങ്ങളുടെ രാജ്യത്ത് വാക്സിൻ ഉൽപാദിപ്പിക്കാൻ തയ്യാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം ഞങ്ങൾ കണ്ടു. ഇന്ത്യ ഇതിനകം തന്നെ വാക്സിൻ മേഖലയിൽ വൻ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മുൻ നിര കമ്പനികളും ഇന്ത്യയിൽ നിലവിലുണ്ട്. അതിനാൽ ഇന്ത്യയിൽ സ്പുട്നിക്-അഞ്ച് ഉൽപാദിപ്പിക്കാൻ മോസ്കോ താൽപര്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു
ഇന്ത്യയിൽ കോവിഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നിവയുൾപ്പെടെ ഇരുപത് രാജ്യങ്ങളുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഉൽപാദന പങ്കാളികൾക്ക് ഈ വാക്സിൻ ലഭ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ആർഡിഎഫ് മേധാവി കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യമാണ് കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ അറിയിച്ചത്.
Discussion about this post