തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. കെ.ടി ജലീലിനും ഇ.പി ജയരാജനും എതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പലയിടത്തും മാർച്ചിനിടയിൽ സംഘർഷവും ആക്രമണവും ഉണ്ടായിട്ടുണ്ട്.
കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിലേക്കും യുവമോർച്ച നേതാക്കൾ പാലക്കാട് കളക്ട്രേറ്റിലേക്കും മാർച്ച് നടത്തി. ഈ രണ്ടു മാർച്ചിനിടയിലും സംഘർഷമുണ്ടായി. പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങാതെ വന്നതോടെ പോലീസ് ലാത്തി വീശിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഹാലിനും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി നന്ദകുമാറിനും പരിക്കേറ്റിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് മൃഗീയമായി തല്ലിച്ചതയ്ക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
അതേസമയം, പാപ്പിനിശ്ശേരിയിലെ മന്ത്രി ഇ പി ജയരാജന്റെ വീട്ടിലേക്കും പ്രതിഷേധറിയിച്ചു കൊണ്ട് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ബിജെപി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
Discussion about this post