ദുബായ്: കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് അരങ്ങുണരും. പതിമൂന്നാമത് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ദുബായിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് റണ്ണറപ്പുകളായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് മത്സരം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ടൂർണമെന്റ്. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇക്കുറി മത്സരങ്ങൾ നടക്കുക. ആരാധകർക്ക് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശനമില്ല. എന്നാൽ മത്സരക്രമം പുരോഗമിക്കുന്നതിനനുസരിച്ച് മുപ്പത് ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്നാണ് ബിസിസിഐ കണക്ക് കൂട്ടുന്നത്.
ഐപിഎല്ലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ചിയർ ലീഡേഴ്സ് ഇത്തവണ ഉണ്ടാകില്ല. താരങ്ങളുടെ ബന്ധുക്കൾക്കും ടീം ഉടമകൾക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ല. കളിക്കളത്തിൽ താരങ്ങൾ തമ്മിലുള്ള ആലിംഗനങ്ങൾക്കും വിലക്കുണ്ട്. ആഘോഷങ്ങളും ഒത്തുചേരലുകളും സാമൂഹിക അകലം പാലിച്ച് മാത്രമായിരിക്കും.
2019 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിന് ശേഷം മഹേന്ദ്രസിംഗ് ധോനി കളത്തിലിറങ്ങുന്ന മത്സരം എന്ന പ്രത്യേകത ഇന്നത്തെ ഉദ്ഘാടന മത്സരത്തിനുണ്ട്. ചെന്നൈയുടെ തന്ത്രങ്ങളെ നേരിടാൻ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസും ഇറങ്ങുമ്പോൾ ആവേശം വാനോളമുയരുമെന്ന് ഉറപ്പ്.
നവംബർ പത്തിനാണ് ടൂർണമെന്റിന്റെ ഫൈനൽ.
Discussion about this post