കാഠ്മണ്ഡു: ചൈനയുടെ അതിർത്തി പിടിച്ചെടുക്കൽ നയം ശക്തമായി തുടരുന്നു. ഒരു ഭാഗത്ത് ഇന്ത്യയുമായി അതിർത്തി തർക്കം രൂക്ഷമായിരിക്കെ മറുഭാഗത്ത് നേപ്പാളിൽ തടസ്സമില്ലാതെ ചൈന അതിർത്തി ലംഘിച്ച് നുഴഞ്ഞു കയറുകയാണ്. കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുമായുള്ള അതിർത്തി തർക്കവും നിലനിൽക്കെയുള്ള നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവമാണ് ചൈന മുതലെടുക്കുന്നത്.പതുക്കെ പതുക്കെ ഈ സാഹചര്യങ്ങളെ മുതലെടുത്ത് ചൈന നേപ്പാളിലെ ഭൂമി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
നേപ്പാളിലെ ഹംല ജില്ലയിലാണ് ഇത്തവണ നുഴഞ്ഞു കയറ്റം.ഈ ജില്ലയിലെ നംഖ ഗ്രാമത്തിൽ ചൈന രഹസ്യമായി ഒരു കെട്ടിടം നിർമ്മിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ട് കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയെന്നാണ് സൂചന.പക്ഷേ 9 വലിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.കെട്ടിടം നിർമ്മിക്കുക മാത്രമല്ല കെട്ടിടങ്ങൾ നിർമ്മിച്ച സ്ഥലത്തേക്ക് നേപ്പാളിലെ പൗരന്മാർക്ക് പ്രവേശനവും നിഷേധിച്ചിട്ടുണ്ട്.
വില്ലേജ് കൗൺസിൽ പ്രസിഡന്റ് വിഷ്ണു ബഹാദൂർ ലാമ അതിർത്തി പ്രദേശം സന്ദർശിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ലിമി ഗ്രാമത്തിലെ ലാപ്ച പ്രദേശത്ത് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ഒരേസമയം 9 കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഗ്രാമത്തിനുള്ളിലെ അതിർത്തി പ്രദേശത്ത് എങ്ങനെ, ആരാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചതെന്ന വിവരങ്ങൾ ലഭിക്കാൻ ഗ്രാമ പ്രസിഡണ്ട് വിഷ്ണു ബഹാദൂർ ലാമ അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ ആ ഭാഗത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും ചൈനീസ് ആർമി തടഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ഗ്രാമീണർ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും ചൈനീസ് സൈനികർ അവരുടെ സാധനങ്ങളുമായി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് വില്ലേജ് കൗൺസിലർ പറയുന്നത്.ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള നേപ്പാൾ ഭാഗത്താണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്. കെട്ടിടങ്ങളുടെ ചിത്രങ്ങളും ലാമ തന്റെ മൊബൈലിൽ പകർത്തിയിട്ടുണ്ട്.അതിർത്തിയിൽ കാവൽ നിൽക്കുന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കാനും താൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല, അവരോട് ആ പ്രദേശം വിടാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ലിമിക്കും ലാപ്ചയ്ക്കും ഇടയിലുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ചൈനീസ് ഭാഗത്തുനിന്ന് നടക്കുമ്പോൾ അവിടെ മൂന്ന് കെട്ടിടങ്ങൾ നിർമ്മിക്കാൻ ചൈന ശ്രമം ആരംഭിച്ചിരുന്നു. കെട്ടിടനിർമ്മാണത്തിനായി അടിത്തറ ഉണ്ടാക്കിയതിനെതിരെ നേപ്പാൾ ഭരണകൂടം പ്രതിഷേധിച്ചിരുന്നു .പ്രതിഷേധത്തെതുടർന്ന് ചൈന ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒൻപത് കെട്ടിടങ്ങൾ പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കി. കെട്ടിടത്തിനുള്ളിലെ ചില അറ്റകുറ്റപ്പണികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ചൈനീസ് പട്ടാളക്കാർ നേപ്പാളി പ്രദേശത്ത് കയറിയാണ് വിശ്രമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ആണ് റിപ്പോർട്ട്. നേപ്പാളി പൗരന്മാരെയോ അവിടത്തെ നാട്ടുകാരെയോ സ്വന്തം ഭൂമിയിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്നും ഗ്രാമ പ്രസിഡന്റ് ലാമ പരാതി അറിയിച്ചു. ഹുംല ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ ചിരഞ്ജീവി ഗിരിയോട് ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥരെയും സർവേ വകുപ്പിലെ ഉദ്യോഗസ്ഥരെയും ഉടൻ സ്ഥലത്തേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നേപ്പാളിലെ ആഭ്യന്തര മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ഒരു പ്രതികരണവും ഇതു സംബന്ധിച്ച് നൽകിയില്ല.ജില്ല സിഡിഒ ചിരഞ്ജീവി ഗിരിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. രണ്ട് മാസം മുമ്പ് നേപ്പാളിലെ ഗോർഖ ജില്ലയിലെ കപ്പ ഗ്രാമം ചൈന ലയിപ്പിച്ചതായി വാർത്തയുണ്ടായിരുന്നു. ഈ സംഭവം നേപ്പാളിൽ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സർക്കാരിന് നേപ്പാൾ പാർലമെന്റിൽ ഇതു സംബന്ധിച്ച് ഉത്തരം നൽകേണ്ടി വന്നിരുന്നു.
Discussion about this post