ഇസ്താംബൂൾ : തുർക്കിയിലും ഗ്രീസിലുമായി വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി വർദ്ധിച്ചു. ഭൂചലനത്തിനിടെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി പോയവർക്കായുള്ള രക്ഷാപ്രവർത്തനം രാജ്യത്ത് പുരോഗമിക്കുകയാണ്.
റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവസ്ഥാനം ഈജിയൻ കടലാണ്. ഭൂചലനത്തെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരുകയും നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. ഏകദേശം 14 കിലോമീറ്ററോളമാണ് ഭൂചലനത്തിന്റെ പ്രകമ്പനം വ്യാപിച്ചത്. ദുരന്തം വൻതോതിൽ ബാധിക്കപ്പെട്ടത് തുർക്കി പട്ടണമായ ഇസ്മിറാതിനെയാണ് . 30 ലക്ഷത്തോളം ജനസംഖ്യയുള്ള ഈ നഗരത്തിൽ ബഹുനിലക്കെട്ടിടങ്ങളാണ് അധികവും.
നഗരത്തിലെ ഇരുപതോളം കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു വീണതായി ഇസ്മിർ മേയർ അറിയിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപോയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 800 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
Discussion about this post