മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് വിജയം കുറിക്കാൻ ഉറപ്പിച്ച് മത്സര രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപിയുടെ വനിതാ സ്ഥാനാർത്ഥികളായ സുൽഫത്തും ആയിഷയും. തങ്ങൾ പ്രധാനമന്ത്രിയുടെ ആരാധികമാരാണെന്നും അത് തുറന്ന് പറയാൻ തങ്ങൾക്ക് ആരെയും ഭയമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
വണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാംവാർഡിലാണ് വാണിയമ്പലം കൂറ്റമ്പാറ സ്വദേശിനി ടി പി സുൽഫത്ത് മത്സരിക്കുന്നത്. പ്രചാരണം തുടങ്ങിക്കഴിഞ്ഞ സുൽഫത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് സുൽഫത്ത് തുറന്ന് പറയുന്നു. മുത്തലാഖ് നിരോധനവും പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള തീരുമാനവും നരേന്ദ്ര മോദിയുടെ ധീർമായ നടപടികളാണ്. പതിനഞ്ചാം വയസിൽ വിവാഹിതയായ തനിക്ക് കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബിനിയായതിന്റെ പ്രയാസം ശരിക്കുമറിയാം. മോദി വന്ന ശേഷമാണ് ബിജെപിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചത്. സൗജന്യ പാചക വാതക വിതരണ പദ്ധതിയായ ഉജ്ജ്വലയും കൊവിഡ് കാലത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണവും മോദിയോടുള്ള ആദരവ് ഇരട്ടിയാക്കിയെന്നും സുൽഫത്ത് പറയുന്നു.
പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് ആയിഷ ഹുസൈൻ മത്സരിക്കുന്നത്. ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വരിക്കോട്ടിൽ ഹുസൈന്റെ ഭാര്യയാണ് ആയിഷ. രാജ്യസുരക്ഷയുടെ കാര്യത്തിലെ മോദിയുടെ ധീര നിലപാടാണ് തന്നെ ആകർഷിച്ചതെന്ന് ആയിഷ പറയുന്നു. ഭർത്താവ് ഹുസൈൻ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
Discussion about this post