കൊട്ടാരക്കര: സുപ്രീം കോടതി വിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സംസ്ഥാന സർക്കാർ എന്താണ് ശബരിമലയിൽ പഴയ നിലപാട് തുടരാത്തതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമത്വത്തിനായി ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ നടന്ന പിണറായി സർക്കാർ അയ്യപ്പന്മാരെ തല്ലിച്ചതച്ചു. കള്ളക്കേസെടുത്ത് ജയിലിലാക്കിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭാരതം ചിന്തിക്കുന്നത് മോദിയുടെ വഴിക്കാണ്. കാർഷിക കടാശ്വാസം, കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികളെ ഇരുമുന്നണികളും ചേർന്ന് തുരങ്കം വയ്ക്കുകയാണ്. 2022 ഓടെ എല്ലാ ഭവനങ്ങളിലും കുടിവെള്ളവും വൈദ്യുതിയും എത്തിക്കുന്ന പദ്ധതികൾക്ക് മോദി സർക്കാർ ഗതിവേഗം വർദ്ധിപ്പിച്ചിരിക്കുകയാണെന്നും കുമ്മനം വ്യക്തമാക്കി.
64 വർഷം കേരളം ഭരിച്ചവർ കൃഷിയിടങ്ങളും പുഴകളും കാവും കുളങ്ങളുമെല്ലാം നശിപ്പിച്ചുവെന്നും കുമ്മനം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കൊട്ടാരക്കരയിലെത്തിയ കുമ്മനം നിരവധി കുടുംബയോഗങ്ങളിൽ പങ്കെടുത്തു. കുമ്മനത്തിന്റെ വരവ് ബിജെപി ക്യാമ്പുകളിൽ ആവേശം നിറച്ചു. നെടുവത്തൂർ പഞ്ചായത്തിൽ കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന ഡോ. എൻ ബാബുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
നെടുവത്തൂർ, മൈലം പഞ്ചായത്തുകളിൽ പ്രവർത്തക കണ്വെൻഷനുകളിലും സ്ഥാനാർത്ഥി സംഗമങ്ങളിലും പങ്കെടുത്ത കുമ്മനം ജ്ഞാനകുടീരം ആശ്രമം, കോട്ടുക്കൽ, ഇട്ടിവ, കൊട്ടാരക്കര പടിഞ്ഞാറ്റിങ്കര, കാടാംകുളം എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തു. വിവിധ സമുദായ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Discussion about this post