ടെൽഅവീവ്: ഇറാനു കർശനമായ മുന്നറിയിപ്പു നൽകി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താനും കീഴടക്കാനും ശ്രമിക്കുന്ന കാലത്തോളം ഇറാനോട് കർശന നിലപാടാവും ഇസ്രായേൽ സ്വീകരിക്കുകയെന്നാണ് പത്രസമ്മേളനത്തിൽ നെതന്യാഹു വ്യക്തമാക്കിയത്.
നെതന്യാഹുവിന്റെ ഈ പരാമർശം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെക്കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് രാഷ്ട്രതന്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇറാനുമായുള്ള ആണവ സഹകരണത്തിന് തയ്യാറാണെന്നുള്ള ബൈഡന്റെ പ്രഖ്യാപനത്തിന് പുറകെയായിരുന്നു നെതന്യാഹുവിന്റെ ഈ പരാമർശം. ഇറാൻ ഭീകരർക്ക് പരിശീലനം നൽകുന്നുണ്ടെന്നും ഫണ്ട് നൽകുന്നുണ്ടെന്നും ഇസ്രായേൽ ആരോപിച്ചു.
ഇറാന് മേൽ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്ന യു.എസ് നടപടി, ആണവ പരീക്ഷണങ്ങൾ നിർത്തി വെയ്ക്കാമെന്ന് ഇറാൻ അറിയിച്ചതിനെത്തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ, ഇത് ഫലപ്രദമല്ലെന്നും, ഇറാൻ അവരുടെ ആണവ ഗവേഷണങ്ങൾ തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ട്രംപ് ഈ ഡീൽ പിൻവലിച്ചതാണ്. പക്ഷേ, ഇപ്പോൾ അധികാരത്തിലേറുന്ന ഡെമോക്രാറ്റിക് പാർട്ടി ഇറാന് അനുഭാവപൂർണമായ നിലപാടാണ് സ്വീകരിക്കുന്നത്. യു.എസിന്റെ ഈ നടപടി, ഇസ്രായേലിനെ പ്രകോപിപ്പിച്ചിരിക്കുകയാണ് എന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post