കോഴിക്കോട്: മലബാർ മേഖലയിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പലയിടത്തും അക്രമം. കോഴിക്കോട്ട് വോട്ടെടുപ്പിനിടെ എസ് ഡി പി ഐ പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കോഴിക്കോട് കൊടുവള്ളി കരുവംപൊയിലിലാണ് സംഭവം.
കരുവംപൊയിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകൾ ഉള്ള സ്കൂളാണിത്. ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. ഒടുവിൽ പൊലീസെത്തി പ്രവർത്തകരെ പിടിച്ചു മാറ്റുകയായിരുന്നു. ഇരു വിഭാഗം നേതാക്കളും സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം സംഘർഷം ഇരു പാർട്ടികളും തമ്മിലുള്ള നാടകം കളിയാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. പലയിടത്തും എസ്ഡിപിഐ-സിപിഎം സഖ്യമാണെന്നും ധാരണ വെള്ളിയാഴ്ച്ച മുതൽ ആണ് യാഥാർത്ഥ്യമാക്കിയതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പരാജയം മുന്നിൽ കണ്ടാണ് എസ്ഡിപിഐ-സിപിഎം ധാരണയിലായിരിക്കുന്നതെന്നും കെപിഎ മജീദ് വ്യക്തമാക്കി.
Discussion about this post