ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ബീഫ് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ വിഘടനവാദി നേതാക്കളുടെ ആഹ്വാനം. വെള്ളിയാഴ്ച ജമ്മുകാശ്മീരില്‍ ഉടനീളം പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും താഴ്വരയില് ശനിയാഴ്ച ബന്ദ് ആചരിക്കാനും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലി ഷാ ഗിലാനി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കോടതി വിധി മുസ്ലീങ്ങളുടെ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്ത് അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗിലാനി പറഞ്ഞു. മുസ്ലീം സമൂഹത്തെ പരിഗണിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബി.ജെ.പിയും ആര്.എസ്.എസും സ്വീകരിക്കുന്ന രാഷ്ട്രീയ ലാക്കോടെയുള്ള തീരുമാനങ്ങള്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മാത്രമുള്ളതാണ്. കാശ്മീരികളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ വികലമായി ചിത്രീകരിക്കാനാണ് ഇന്ത്യയുടെ ഉദ്ദേശമെന്നും ഗിലാനി കുറ്റപ്പെടുത്തി.
അതേസമയം, വലിയ പെരുന്നാളിന് കന്നുകാലികളുടെ മാത്രം ഇറച്ചി ഭക്ഷിക്കാന്‍ നാഷ്ണല്‍ ഫ്രണ്ട് ചെയര്‍മാനും വിഘടനവാദി നേതാവുമായ നയീം ഖാന് അനുയായികളോട് ആവശ്യപ്പെട്ടു. കോടതിയുടേയോ സര്ക്കാരിന്രെയോ ഉദ്യോഗസ്ഥരുടേയോ ഉത്തരവുകളല്ല, ശരിയത്ത് നിയമമാണ് മുസ്ലീങ്ങള്‍ അനുസരിക്കേണ്ടത്. മുസ്ലീങ്ങള്‍ എന്താണ് ഭക്ഷിക്കേണ്ടതെന്ന് കല്പ്പിക്കാന് ലോകത്ത് മറ്റാര്‍ക്കും അവകാശമില്ല. കോടതിയുടെ തീരുമാനം മുസ്ലീങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നും നയീം ഖാന് പറഞ്ഞു.
ബീഫ് നിരോധനം വെറും രാഷ്ട്രീയ തന്ത്രമാണെന്ന് വിഘടനവാദി നേതാവും മതപണ്ഡിതനുമായ മിര്‍വായിസ് ഉമര്‍ ഫാറൂഖ് പ്രതികരിച്ചു. കാശ്മീരില്‍ ബീഫ് ഉപഭോഗം കുറവാണെങ്കിലും ചിലയിടങ്ങളില്‍ ദൈനംദിന ഭക്ഷണത്തിന്രെ ഭാഗമാണ്. അതുകൊണ്ടു തന്നെ അത് തുടരുന്നത് തടയേണ്ട കാര്യമില്ലെന്നും ഫാറൂഖ് പറഞ്ഞു.
ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചാണ് ജമ്മു കാശ്മീരില്‍ ബീഫ് വില്‍പ്പന നിരോധിച്ചുകൊണ്ട് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടത്. ജസ്റ്റിസ് ധിരാജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്വാള് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്‍രേതാണ് വിധി. തീരുമാനം കര്‍ശനമായി നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post