വാഷിംഗ്ടൺ: ഹോങ്കോംഗിൽ തടവിലാക്കപ്പെട്ട അമ്പതോളം രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളെയും നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക. സ്വന്തം ജനതയോടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്വേഷത്തിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോ വ്യക്തമാക്കി.
ജനാധിപത്യ അവകാശ സംരക്ഷണങ്ങൾക്ക് വേണ്ടി വാദിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാനവികതയ്ക്ക് വേണ്ടി നിലകൊണ്ടു എന്നതാണ് ഇവർ ചെയ്ത കുറ്റം. ഇവരെ നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്ന് പോമ്പിയോ അറിയിച്ചു.
ഹോങ്കോംഗ് ജനത കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിന് വിധേയരാകുന്നത് അമേരിക്ക കൈയ്യും കെട്ടി നോക്കി നിൽക്കില്ല. രാഷ്ട്രീയ അടിച്ചമർത്തലിനെതിരെ പ്രതികരിച്ച ഒരു അമേരിക്കൻ പൗരനും അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയുന്നു. അമേരിക്കൻ പൗരന്മാരെ അനധികൃതമായി തടഞ്ഞ് വെച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും മൈക്ക് പോമ്പിയോ പറഞ്ഞു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഹോങ്കോംഗിൽ നടത്തുന്ന അനാവശ്യ ഇടപെടലുകൾക്കെതിരെ ബ്രിട്ടണും രംഗത്ത് വന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന എല്ലാവർക്കുമൊപ്പം തങ്ങൾ ശക്തമായി നിലകൊള്ളുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി.
Discussion about this post