ബംഗലൂരു: വിലക്ക് നീങ്ങി കളത്തിലേക്ക് തിരിച്ചെത്തിയ പേസ് ബൗളർ ശ്രീശാന്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഗംഭീര വിജയം. മത്സരത്തിൽ ഉത്തര്‍ പ്രദേശിനെ മൂന്നു വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്.
ടോസ് നേടി ഉത്തർ പ്രദേശിനെ കേരളം ബാറ്റിംഗിന് ക്ഷണിച്ചു. അഞ്ചുവിക്കറ്റുമായി തിളങ്ങിയ ശ്രീശാന്തിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തിൽ ഉത്തർ പ്രദേശിനെ കേരളം 49.4 ഓവറില്‍ 283 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിംഗിൽ 48.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം മറികടന്നു. 15 വര്‍ഷത്തിനുശേഷമാണ് ലിസ്റ്റ് എ മത്സരത്തില്‍ ശ്രീശാന്ത് അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവെയ്ക്കുന്നത്.
57 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും 54 റണ്‍സെടുത്ത അഭിഷേക് ഗോസ്വാമിയുമാണ് ഉത്തർ പ്രദേശിന്റെ പ്രധാന സ്കോറർമാർ. ശ്രീശാന്ത് 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. സച്ചിന്‍ ബേബി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജലജ് സക്‌സേനയും എം.ഡി നിധീഷും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
81 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 76 റണ്‍സെടുത്ത സച്ചിന്‍ ബേബിയുമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. 31 റണ്‍സെടുത്ത ജലജ് സക്‌സേനയും 30 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 29 റണ്‍സ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടം പുറത്തെടുത്തു.
ഉത്തര്‍ പ്രദേശിനായി കരൺ ശർമ്മ 2 വിക്കറ്റും ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച കേരളം എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ്.
Discussion about this post