തിരുവനന്തപുരം: നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറി തല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാനാണ് തീരുമാനമായത്.
1970 ഫെബ്രുവരി പതിനെട്ടിനാണ് തിരുനെല്ലി കാട്ടില്‍ വർഗീസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് വര്‍ഗീസിനെ കൊലപ്പെടുത്തിയതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, സര്‍ക്കാരിന് ഇത് സംബന്ധിച്ച നിവേദനം നല്‍കാന്‍ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് വർഗീസിന്റെ സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.










