പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍ റഹ്മാൻ, കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം മഞ്ചേരി വുമണ്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി കടന്നുകളയുകയും മണിക്കൂറുകള്‍ക്കകം മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടിയിലാകുകയും ചെയ്തതായി സൂചനയുണ്ട്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇതില്‍ രണ്ട് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
ലഹരി മരുന്ന് നല്‍കിയും ബ്ലാക്ക് മെയില്‍ ചെയ്തും പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ പ്രതികള്‍ പലപ്പോഴായി വീട്ടില്‍ എത്തിയെന്നും ലഹരിമരുന്ന് നല്‍കി മാസങ്ങളോളം പീഡിപ്പിച്ചുവെന്നുമാണ് പരാതി.











