തൃശൂർ: തൃശൂരിന് ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ എത്തിയ അദ്ദേഹത്തെ എൻഡിഎ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് കാറിൽ പത്രിക നൽകാനായി കളക്ടറേറ്റിലേക്ക് പോയി.
വഴിയരികിൽ കാത്തു നിന്ന പ്രവർത്തകരെ കൈ വീശി അഭിവാദ്യം ചെയ്ത് ബൈക്ക് റാലിയുടെ അകമ്പടിയോടെ കളക്ടറേറ്റിലെത്തി. നടൻ ദേവൻ സുരേഷ് ഗോപിയെ അനുഗമിച്ചു. ആർഡിഒ എൻ.കെ.കൃപയ്ക്ക് പകൽ 12.15 ഓടെ അദ്ദേഹം പത്രിക സമർപ്പിച്ചു.
കലക്ടറേറ്റിനു മുൻപിൽ ബിജെപി പ്രവർത്തകർ പൂമാല അണിയിച്ച് സുരേഷ് ഗോപിയെ സ്വീകരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് ഡോക്ടർമാർ നിശ്ചയിച്ചിരുന്ന പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം 24 മുതൽ പ്രചാരണ രംഗത്ത് സജീവമാകുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
ബിജെപി അധികാരത്തിലെത്തിയാല്‍ വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്നും പുറത്താക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്ര നേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post