കാസർകോട്: മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനർത്ഥി ബിജെപിയിലേക്ക്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയാണ് താൻ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്.
ശബരിമല ഉള്‍പ്പെടെയുളള വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കെ സുരേന്ദ്രനും ബിജെപിയും സ്വീകരിച്ച നിലപാടുകളോടുള്ള ഐക്യദാർഢ്യം പ്രകടപ്പിച്ചു കൊണ്ടാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് സുന്ദര വ്യക്തമാക്കി. 2016ല്‍ മഞ്ചേശ്വരത്ത് കെ.സുന്ദര സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് ഇന്നത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്‍ വെറും 89 വോട്ടിനാണ് പരാജയപ്പെട്ടത്.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സുന്ദരയെ ഭീഷണിപ്പെടുത്തിയതായി ബിഎസ്പി ജില്ലാ കമ്മിറ്റി ബദിയെടുക്ക പൊലീസിന് നേരത്തെ പരാതി നൽകിയിരുന്നു. എന്നാല്‍ തനിക്ക് ഭീഷണികള്‍ ഇല്ലെന്നും ഇന്ന് പത്രിക പിന്‍വലിക്കുമെന്നും ബിജെപിയില്‍ ചേരുകയാണെന്നും സുന്ദര പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post