തൃശൂർ: കേരളത്തിൽ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സ്വർണ്ണക്കടത്ത് നടന്നുവെന്ന് ബിജെപി എം പി ഗൗതം ഗംഭീർ. ശബരിമലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബിജെപി 2016 നേക്കാള്‍ നില മെച്ചപ്പെടുത്തുമെന്നും ഗംഭീര്‍ പറഞ്ഞു. “ബിജെപിയില്‍ നിന്ന് കൂടുതല്‍ നല്ല ആളുകള്‍ നിയമസഭയിലെത്തും. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കും.“ സ്വകാര്യ മാധ്യമത്തോട് ഗംഭീർ പറഞ്ഞു.
“ശബരിമല ഒരു വലിയ വിഷയം തന്നെയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാകും. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയും. ബിജെപിക്കായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഗംഭീര്‍ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയും മെട്രോമാന്‍ ഇ.ശ്രീധരനും നല്ല വ്യക്തികളും മികച്ച സ്ഥാനാർത്ഥികളുമാണെന്നും ഗംഭീർ പറഞ്ഞു. ബിജെപിയില്‍ നിന്നുള്ളവര്‍ നിയമസഭയില്‍ എത്തിയാല്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരനാണോ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ഗംഭീർ പറഞ്ഞു.
സത്യസന്ധരായ, അര്‍ഹതയുള്ള മികച്ച സ്ഥാനാര്‍ഥികള്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടതെന്ന് ആവര്‍ത്തിക്കുകയാണെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.
Discussion about this post