തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താൻ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ പ്രചോദനമാണ് സിപിഎം ക്രിമിനലുകളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ അണിയൂരിൽ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവർത്തകർ ബൈക്ക് ഓടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പോലീസിന്റെ മുൻപിലിട്ട് ബിജെപി പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തിരുന്നു.
ബിജെപി പ്രവർത്തകർ ബഹളം വെച്ചതോടെ സിപിഎം ഗുണ്ടകളിൽ രണ്ടു പേർ ബൂത്ത് കമ്മറ്റി ഓഫീസിൽ കയറി ഒളിച്ചു. തുടർന്ന് ശോഭാ സുരേന്ദ്രനും പ്രവർത്തകരും ബൂത്ത് കമ്മറ്റി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു. വനിതാ സ്ഥാനാർത്ഥിയെ ആക്രമിച്ചതിന്റെ പേരിൽ കുറ്റക്കാർക്കെതിരേ കേസെടുക്കുമെന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിക്ക് ഫ്‌ളക്‌സ് വെയ്ക്കാനും ബാനർ കെട്ടാനും വാഹനജാഥ നടത്താനും അവകാശമുണ്ടെങ്കിൽ തന്റെ പ്രസ്ഥാനത്തിനും ഉണ്ടെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സംഘർഷങ്ങൾ ഉണ്ടാക്കി പോലീസിനെ ഉപയോഗിച്ച് ബിജെപി പ്രവർത്തകരെ ജയിലിലാക്കാനാണ് എൽഡിഎഫ് ശ്രമമെന്നും അവർ ആരോപിച്ചു. ഭീഷണിക്ക് മുന്നിൽ ഭയന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post