കൊൽക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ റെക്കോർഡ് പോളിംഗ്. പോളിംഗ് ശതമാനം 80 പിന്നിട്ടതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലാണ് പ്രധാന മത്സരം.
പോളിംഗ് ശതമാനത്തിലെ റെക്കോർഡ് വർദ്ധന നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് പോളിംഗ് ശതമാനം ഉയരാനുള്ള കാരണമെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാൽ മമതയുടെ നേതൃപാടവമാണ് പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിച്ചത് എന്നാണ് മറുപക്ഷത്തിന്റെ വാദം.
അതേസമയം ഇതുപോലൊരു മോശം തെരഞ്ഞെടുപ്പ് താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. പല മണ്ഡലങ്ങളിലെ ബൂത്ത് പിടുത്തവും അക്രമ സംഭവങ്ങളും ബിജെപി പ്രവർത്തകർ ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു മമത. ഗവർണ്ണറോട് ഫോണിലായിരുന്നു മമത ഇക്കാര്യം പറഞ്ഞത്.
എന്നാൽ തന്റെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടതായി നന്ദിഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി പരാതിപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം മമതയോട് പറഞ്ഞു.
അതേസമയം മമതയുടെ പ്രതികരണം തോൽവി ഭയന്നുള്ള വെപ്രാളം മൂലമാണെന്ന് ബിജെപി പരിഹസിച്ചു. അക്രമ രാഷ്ട്രീയത്തിനും ന്യൂനപക്ഷ പ്രീണനത്തിനും ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വികസന മുരടിപ്പിനുമെതിരെ ജനം വിധിയെഴുതുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി.
Discussion about this post