തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അബദ്ധങ്ങൾ തുടരുന്നു. മരിച്ചെന്ന് ആക്ഷേപിച്ച് വയോധികയ്ക്ക് വോട്ട് നിഷേധിച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ തൊണ്ണൂറ്റി ആറ് വയസുള്ള ഗോമതിയമ്മയ്ക്കാണ് പോസ്റ്റല്‍വോട്ടിന് അപേക്ഷ സ്വീകരിച്ചിട്ടും മരിച്ചവരുടെ പട്ടികയിലുള്‍പ്പെടുത്തി വോട്ട് നിഷേധിച്ചത്.
രണ്ടാഴ്ച മുന്‍പാണ് ഗോമതിയമ്മ ബന്ധുക്കളുടെ സഹായത്തോടെ പോസ്റ്റല്‍വോട്ടിന് അപേക്ഷിച്ചത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി രേഖകള്‍ പരിശോധിച്ച്, വോട്ടറെ നേരിട്ട് കണ്ട് അപേക്ഷ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വോട്ട് രേഖപ്പെടുത്താന്‍ സമയമായപ്പോള്‍ ആരും എത്തിയില്ല.
കാര്യം അന്വേഷിച്ച ഗോമതിയമ്മയുടെ ബന്ധുക്കള്‍ക്ക് ഞെട്ടിക്കുന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചത്. പോസ്റ്റല്‍വോട്ടിന്റെ പട്ടികയിൽ ആരോ ഗോമതിയമ്മ മരിച്ചു എന്ന് രേഖപ്പെടുത്തുകയായിരുന്നു. കൊവിഡ് ഭീഷണിയുള്ളതിനാല്‍ പോളിംഗ് ബൂത്തിലേക്ക് പോകാനും സാധിക്കില്ല. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
Discussion about this post