തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന ഖജനാവിന് മേൽ പിണറായി സർക്കാർ നടത്തിയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 90 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ.യ്ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്താൻ മാത്രം സംസ്ഥാന സർക്കാർ ചെലവാക്കിയത് 90,92,337 രൂപയാണെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാണെന്ന് കെപിസിസി. നിര്‍വാഹകസമിതിയംഗം ബാബുജി ഈശോ പറഞ്ഞു.
വിവിധ ഘട്ടങ്ങളില്‍ ഹാജരായ മൂന്ന് അഭിഭാഷകര്‍ക്കായി 88 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. മനീന്ദര്‍ സിങ് എന്ന സീനിയര്‍ അഭിഭാഷകന് 60 ലക്ഷം നല്‍കി. നാലു ദിവസങ്ങളിലായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചെലവിട്ടു.
2019 ഫെബ്രുവരി 17-നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ബെഞ്ച് സിബിഐയ്ക്ക് വിട്ടിരുന്നു.
Discussion about this post