പാലക്കാട്: ഉടുമ്പൻ ചോലക്ക് പുറമെ പാലക്കാടും ജനവിധി അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന ആരോപണവുമായി വോട്ടർ രംഗത്തെത്തി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം.
മണ്ണാർക്കാട് മണ്ഡലത്തിലെ അരയങ്ങോട് യൂണിറ്റി സ്കൂളിലെ 108ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മണ്ഡലത്തിലെ വോട്ടറായ കുരുവിളയുടെ വോട്ട് ആരോ ചെയ്തതായാണ് പരാതി. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ വോട്ട് ചെയ്യാനായി തന്റെ നാട്ടിലെത്തിയതായിരുന്നു കുരുവിള. വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് കുരുവിളയ്ക്ക് ചലഞ്ച് വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥർ അനുവാദം നൽകി.
നേരത്തെ ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ട് ചെയ്യാനെത്തിയവരെ ബിജെപി പ്രവർത്തകർ തടഞ്ഞ് വെച്ചിരുന്നു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ 14 അംഗങ്ങളുള്ള സംഘം കേരളത്തിലെത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു. മഷി മായ്ക്കുന്നതിനായുള്ള ദ്രാവകം ഇവരുടെ കയ്യിൽ നിന്ന് കണ്ടെടുത്തിരുന്നു.











