ഡല്‍ഹി: മാസങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനാകാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുളള എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുളളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുളള നടപടികള്‍ പൂര്‍ത്തിയാക്കി മതിയായ സൗകര്യം ഒരുക്കിത്തരുമെന്നും അദ്ദേഹം അറിയിച്ചു.
വി.മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്:
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാൾ വഴിയുള്ള വിമാന സർവ്വീസുകളെയാണ് പ്രവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ പാസ്പോർട്ടുമായി നേപ്പാളിലൂടെ മറ്റു രാജ്യങ്ങളിൽ പോകാൻ എത്തുന്നവർക്ക് എൻ. ഒ. സി വേണമെന്ന നിബന്ധന പലരെയും ദുരിതത്തിലാക്കിയിരുന്നു. ഇക്കാര്യം പലരും നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നു. ഇപ്പോൾ ഇതു പിൻവലിക്കുന്ന നിർണ്ണായക തീരുമാനം വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി അറിയിക്കുന്നു.
ഇന്ത്യൻ പാസ്പോർട്ടും,ഇമിഗ്രേഷൻ ക്ലിയറൻസുമായി വിമാന മാർഗ്ഗം എത്തുന്ന ഇന്ത്യക്കാർക്ക് ആണ് എൻ.ഒ.സി ഒഴിവാക്കിയത്.2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും.അതേ സമയം പാസ്പോർട്ടില്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്.ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.
Discussion about this post