തിരുവനന്തപുരം: ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു കൊടുക്കാൻ ബെവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടം നടപ്പാക്കുന്നത് തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും. ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങള്‍ വേണോയെന്നുള്ള തീരുമാനം.
പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്‍റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക.
കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബീവറേജ്‌സ് കോര്‍പറേഷന്‍ പരിശോധിച്ചത്. ആവശ്യക്കാര്‍ക്ക് മദ്യം ബെവ്കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബെവ്കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സര്‍ക്കാരിനു ശുപാര്‍ശ നല്‍കും.
നിലവില്‍ ബവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് തീരുമാനം. ഹോം ഡെലിവറി വന്നാല്‍ ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വന്നേക്കും. നേരത്തെ ലോക്ഡൗണ്‍ സമയത്ത് ഔട്ട്ലറ്റുകൾ അടഞ്ഞു കിടന്നപ്പോള്‍ മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുമൂലം അത് നടന്നിരുന്നില്ല. എന്നാല്‍ ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്‍റെ നിലപടിനു കൂടി അനുസരിച്ചായിരിക്കുമെന്നു യോഗേഷ് ഗുപ്ത പറഞ്ഞു.
ഹോം ഡെലിവറിയുടെ എല്ലാ സാധ്യതകളെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ബെവ്‌കോ ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും.
Discussion about this post