നാഗ്പൂർ:
നാരായൺ ദഭാൽക്കർ . നാഗ്പൂരിൽ എല്ലാവരും ദഭാൽക്കർ കാക്കാ എന്ന് വിളിയ്ക്കുന്ന എൺപത്തിയഞ്ച് വയസ്സുള്ള സ്വയംസേവകനാണ്. ജീവിതം മുഴുവൻ സമാജസേവനപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലും സജീവമായിരുന്നു.
രാജ്യമാകമാനം ബാധിച്ച കോവിഡിന്റെ രണ്ടാം തരംഗം ദഭാൽക്കർ കാക്കയേയും വെറുതേവിട്ടില്ല. രക്തത്തിലെ ഓക്സിജൻ അളവ് വളരെക്കുറഞ്ഞ അദ്ദേഹത്തിനെ ആശുപത്രിയിലാക്കേണ്ടി വന്നു.. സമൂഹത്തിൽ അത്യാവശ്യം നല്ലനിലയിലായിരുന്നിട്ടു കൂടി വളരെയധികം പണിപ്പെട്ട ശേഷമാണ് അദ്ദേഹത്തിന് ഒരു ആശുപത്രിക്കിടക്ക ലഭിച്ചത്.
ആശുപത്രിയിൽ ചികിത്സ ലഭിച്ചുതുടങ്ങിയതിനു ശേഷം രോഗാവസ്ഥ അൽപ്പം മെച്ചപ്പെട്ടു വരികയായിരുന്നു. അപ്പോഴാണ് അവിടെ റിസപ്ഷനിൽ നാൽപ്പതു വയസ്സുവരുന്ന ഒരു സ്ത്രീ പ്രാണവായുവിനായി പിടയുന്ന തന്റെ ഭർത്താവിനു വേണ്ടി ഒരു കിടക്ക ലഭിയ്ക്കാൻ അധികൃതരോട് യാചിയ്ക്കുന്നത് ദഭാൽക്കർ കാക്കാ ശ്രദ്ധിച്ചത്.
“എന്റെ കിടക്ക ഈ സ്ത്രീയുടെ ഭർത്താവിനു നൽകൂ” …ദഭാൽക്കർ കാക്കാ തന്നെ ശ്രുശൂഷിക്കുന്ന മെഡിക്കൽ ടീമിനോട് അഭ്യർത്ഥിച്ചു. “എനിയ്ക്ക് എൺപത്തിയഞ്ച് വയസ്സായി. എന്റെ ജീവിതം ഞാൻ നന്നായി ജീവിച്ചു കഴിഞ്ഞു. ആ സ്ത്രീയുടെ ഭർത്താവ് അധികം പ്രായമില്ലാത്തയാളാണ്. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്”. നാരായൺ ദഭാൽക്കർ പറഞ്ഞു.
ആശുപത്രിയിൽ തന്റെ കൂടെയെത്തിയ ചെറുമകനോട് തീരുമാനം അറിയിച്ച ശേഷം വീട്ടിലുള്ള മകളേയും ആ തീരുമാനം അദ്ദേഹം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. വേദനയോടെയാണെങ്കിലും തന്റെ പിതാവിന്റെ തീരുമാനത്തോട് മകൾ യോജിച്ചു. ആശുപത്രി അധികൃതർക്ക് ചികിത്സയിലുള്ള ഒരു രോഗിയെ പാതിവഴിയിൽ പറഞ്ഞു വിടാനാകുമായിരുന്നില്ല. എന്നാൽ ദഭാൽക്കർ കാക്ക ഔദ്യോഗികമായി തന്നെ ഒരു സമ്മതപത്രം ഒപ്പിട്ട് നൽകി. ചികിത്സയിൽ നിന്ന് താൻ സ്വയം വിടുതൽ ചെയ്യുന്നതായും സ്വന്തമിഷ്ടപ്രകാരം ആശുപത്രിക്കിടക്ക ഒഴിയുന്നതായുമാണ് ആ സമ്മതപത്രത്തിലുണ്ടായിരുന്നത്.
ആശുപത്രിക്കിടക്ക ആ ചെറുപ്പക്കാരനു നൽകിയശേഷം വീട്ടിലെത്തിച്ച ദഭാൽക്കർ കാക്ക മൂന്നു ദിവസം കഴിഞ്ഞപ്പോൾ രോഗബാധിതനായി അന്തരിച്ചു.
പുണ്യഭൂമിയായ നിനക്കുവേണ്ടി ശരീരം പതിയ്ക്കട്ടെയെന്ന പ്രാർത്ഥന എന്നും ജപിയ്ക്കുന്ന സ്വയംസേവകൻ തന്റെ ധ്യേയനിഷ്ഠയോടു കൂടിയ വീരവ്രതം അവസാന ശ്വാസം വരെ കാത്ത് രക്ഷിയ്ക്കുന്നതിന്റെ മകുടോദാഹരണമാണ് നാരായൺ ദഭാൽക്കർ എന്ന ദഭാൽക്കർ കാക്കയുടെ ഈ ത്യാഗം. കോവിഡ് മഹാമാരി രാജ്യമാകെ കാട്ടുതീ പോലെ പടർന്ന് പിടിയ്ക്കുമ്പോൾ, സ്വാർത്ഥതയുടെയും ഋണാത്മകതയുടേയും വാർത്തകൾ രാജ്യമാകെ അതേക്കാൾ വേഗത്തിൽ നിറയുമ്പോൾ സകല സ്വയംസേവകരുടേയും ധ്യേയനിഷ്ഠയുടെ ഉദാഹരണമാകുന്നു നാരായൺ ദഭാൽക്കർ എന്ന ഈ എൺപത്തിയഞ്ചുകാരനായ സ്വയംസേവകൻ.
Discussion about this post