തിരുവനന്തപുരം: ബംഗാളിലെ കൂട്ടക്കൊല കണ്ട് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അവരുടെ പ്രവര്‍ത്തകരെയും മമത കൂട്ടക്കൊല ചെയ്യുന്ന കാര്യം നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു.
മമതാബാനര്‍ജി ബംഗാളിനെ ജനാധിപത്യത്തിന്റെ കശാപ്പ് ശാലയാക്കി മാറ്റുകയാണ്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും തെരഞ്ഞ് പിടിച്ച് കശാപ്പ് ചെയ്യുന്നു. എതിരാളികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും മമത നിഷേധിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ജനാധിപത്യത്തിന്റെ മരണമണിയാണ് മമത ബംഗാളില്‍ മുഴക്കുന്നത്. മമത എന്ന പേരിന്റെ പര്യായമായി ഫാസിസം എന്ന വാക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ഒൻപത് ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ വധിച്ചതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ബിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് പ്രതിക്ഷേധ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.
Discussion about this post