കണ്ണൂർ : സി.പി.എമ്മിന് തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍. രാമനാട്ടുകര സംഭവത്തില്‍ അന്വേഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയവരെ ജില്ലാ നേതൃത്വം തള്ളിപ്പറയുകയും, ഇവരെ പാര്‍ട്ടി വേദികളില്‍ നിന്നും അകറ്റി നിര്‍ത്താനും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതായും അറിയിച്ചു.
സി.പി.എമ്മിന് വേണ്ടി അടിപിടി മുതല്‍ കൊലപാതകം വരെ നടത്തി, അണികളുടെ ആരാധനാ പാത്രങ്ങളായി മാറിയ ഇവരില്‍ പലരും പിന്നീട് വന്‍ ക്വട്ടേഷന്‍ സംഘങ്ങളായി മാറുകയായിരുന്നു.
ജയിലിനുളളിലിരുന്ന് സ്വര്‍ണ കള്ളക്കടത്തും കുഴല്‍പ്പണ ഇടപാടും നിയന്ത്രിക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് പല വട്ടം സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ നല്‍കിയ ടി.പി കേസിലെ പ്രതികളാണ് ഇതിന് മികച്ച ഉദാഹരണം.











