ആലപ്പുഴ: കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങള്‍ക്കിടെ ആലപ്പുഴയിലെ കോവിഡ് മരണനിരക്കില്‍ തിരുത്തുമായി സര്‍ക്കാര്‍. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 284 മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ 1077 മരണങ്ങളാണ് ആലപ്പുഴ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിൽ പുതുക്കിയ പട്ടികപ്രകാരം ആകെ കോവിഡ് മരണം 1361 ആയി.
കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കുന്നതിനിടയിലാണ് ആലപ്പുഴയിലെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ മറച്ചുവെയ്ക്കുകയാണെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ശ്മശാനങ്ങളില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കെടുക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ കണക്കിലും തിരുത്തല്‍ വരുത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കെടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
പുതിയ കണക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇത് സംസ്ഥാന ആരോഗ്യവകുപ്പ് കൂടി അംഗീകരിക്കണം.
മാരകരോഗം ബാധിച്ച് മരിച്ചവര്‍, ആത്മഹത്യ ചെയ്തവര്‍, വാഹനാപകടത്തില്‍ മരിച്ചവര്‍ എന്നിവരുള്‍പ്പടെ 204 മരണങ്ങള്‍ ജില്ലാ അധികൃതര്‍ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഇത് അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്. ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെക്കാള്‍ കൂടുതലാണിത്.
Discussion about this post