തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാനുള്ള വ്യാപാരികളുടെ സമ്മർദ്ദത്തിന് സംസ്ഥാന സർക്കാർ വഴങ്ങുന്നതായി സൂചന. നാളെ മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികൾ പിന്മാറി. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.
ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണം എന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാളെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചതായും വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തെന്ന് ടി നസറുദ്ദീന്‍ പറഞ്ഞു. ഇതോടെ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുന്നതായി വ്യാപാര വ്യവസായി ഏകോപന സമിതി അറിയിക്കുകയായിരുന്നു.
Discussion about this post