ടോക്യോ: ബാഡ്മിന്റണിൽ ആദ്യമായി ഒളിംപിക് സ്വർണം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്തി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ. ലോക വനിതാ 5ആം നമ്പർ താരം ജപ്പാന്റെ അകാനെ യമഗുച്ചിയെ 21-13, 22-20 എന്ന സ്കോറിനാണ് പിവി സിന്ധു പരാജയപ്പെടുത്തിയത്.
8–6നു മുന്നിലെത്തിയതിനുശേഷം ഉജ്വല ഫോമിലേക്ക് ഉയർന്ന സിന്ധു ആദ്യ ഗെയിം അനായാസം നേടി. സിന്ധുവിന്റെ ഷോട്ടുകൾ ഓടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ യമഗൂച്ചി പല തവണ കോർട്ടിൽ വീണുപോയി. യമഗൂച്ചിക്കുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണു സിന്ധു രണ്ടാം ഗെയിമും തുടങ്ങിയത്. ആദ്യ ഗെയിമിന്റെ തനിയാവർത്തനം എന്നപോലെ രണ്ടാം ഗെയിമിലും സിന്ധു 12–6നു മുന്നിലെത്തി.
എന്നാൽ നാട്ടിലെ പരിചിത സാഹചര്യം മുതലെടുത്ത് യമഗൂച്ചി പൊരുതിക്കറുന്നതാണു പിന്നീടു കണ്ടത്. 15–15നു തുല്യതയിലെത്തിയോതോടെ അൽപ നേരത്തേക്കു സിന്ധുവും സമ്മർദത്തിന് അടിപ്പെട്ടു. ഇതു മുതലാക്കിയ ജാപ്പനീസ് താരം 20–18നു മുന്നിലെത്തിയെങ്കിലും തുടർച്ചയായ രണ്ടു ഗെയിം പോയിന്റുകൾ അതിജീവിച്ച സിന്ധു 22–20നു രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കിയത് ആരാധകർ ശ്വാസം അടക്കിപ്പിടിച്ചാണു കണ്ടത്. മത്സരം 56 മിനിറ്റ് നീണ്ടു.
യമഗുച്ചിയും പി.വി.സിന്ധുവും തമ്മിലുള്ള 19–ാം മത്സരമായിരുന്നു ഇന്നത്തേത്. 12 മത്സരങ്ങളിൽ സിന്ധുവിനൊപ്പമായിരുന്നു വിജയം. ഇരുവരും ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ മാർച്ചിലെ ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിലും സിന്ധുവായിരുന്നു ജേതാവ്. ഞായറാഴ്ചയാണു സെമി ഫൈനൽ മത്സരം.
അടുത്ത റൗണ്ടിൽ തായ്‌ലൻഡിന്റെ രത്‌ചനോക് ഇന്താനോനും ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങും തമ്മിലുള്ള പോരാട്ടത്തിൽ ആരാണോ വിജയിയാകുന്നത് അവരെ നേരിടും.
പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് (21–15, 21–13) സിന്ധു ക്വാർട്ടറിലെത്തിയത്.
പുരുഷ സിംഗിൾസ് താരം ബി സായ് പ്രണീത്, പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വികൈരാജ് രാങ്കിറെഡ്ഡി എന്നിവർ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാത്തതിനെ തുടർന്ന് ബാഡ്മിന്റണിൽ മത്സരിച്ച ഏക ഇന്ത്യക്കാരിയായിരുന്നു സിന്ധു.
Discussion about this post