ഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ ബുധനാഴ്ച നടന്ന വനിതാ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ (64-69 കിലോഗ്രാം) വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദിച്ചു. “ലൊവ്ലിന ബോർഗോഹെയിന് അഭിനന്ദനങ്ങൾ! നിങ്ങളുടെ കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട് നിങ്ങൾ രാഷ്ട്രത്തെ അഭിമാനത്തിലേക്കുയർത്തി”- രാഷ്ട്രപതി ട്വീറ്റിൽ പറഞ്ഞു.
വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു.
അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ലവ്ലിനയ്ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലവ്ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്സിങ്ങില്‍ ഒളിമ്പിക്സില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിയുമായിരുന്നു.
ആദ്യ റൗണ്ടില്‍ ലവ്ലിന നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് ബുസെനാസ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ തുര്‍ക്കി താരം ലീഡുയര്‍ത്തിയതോടെ ലവ്ലിന പതറി. ഒടുവില്‍ ബോക്സിങ് റിങ്ങില്‍നിന്നു മെഡല്‍ നേടിക്കൊണ്ട് തലയുയര്‍ത്തി ലവ്ലിന ഇന്ത്യയുടെ അഭിമാനമായി മാറി. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.
വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതി ലവ്ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്ലിന.
ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്ലിന ബോര്ഗോഹെയ്ന് അസം സ്വദേശിനിയാണ്. അസമില്‍നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവര്‍.
Discussion about this post