തിരുവനന്തപുരം: കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഉറച്ച് നിൽക്കുന്നതായി സംസ്ഥാന സർക്കാർ. പുറത്തിറങ്ങാൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിൽ വൈരുധ്യമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. മന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് കടകളിൽ നിന്ന് ആളുകളെ അകറ്റി നിർത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ് ജനങ്ങളെ ഫൈനിലൂടെ ക്രൂശിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കേണ്ട രീതിയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഉത്തരവ് തിരുത്താത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനത്തിൽ വ്യാപാരികളും ഉപഭോക്താക്കളും ശക്തമായ അമർഷം രേഖപ്പെടുത്തി. ഇന്റർനെറ്റും മൊബൈൽ ഫോണും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത പാവങ്ങൾ വാക്സിൻ എടുക്കാൻ എവിടെ പോകുമെന്നാണ് ഇവരുടെ ചോദ്യം.
Discussion about this post