തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ വ്യാഴാഴ്ച നിലവിൽ വരും. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ അറിയിച്ചു. മുൻപ് ഡബ്ല്യു.ഐ.പി.ആർ. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.
ശബരിമലയിൽ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15-ന് നടതുറക്കുമ്പോൾ രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡില്ലാ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് ദർശനം അനുവദിക്കും. ഡബ്ല്യു.ഐ.പി.ആർ. നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കും.
ഓണത്തിന് ആൾക്കൂട്ടമുണ്ടാവുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിൽ നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക.
കടകളിൽ പോകാൻ ചില ഇളവുകളുണ്ടാകും. കടകളിലും മറ്റും പോകാൻ അർഹതാ മാനദണ്ഡമുള്ള ആരും വീട്ടിലില്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാം. ഇത്തരത്തിലുള്ള വീടുകളിൽ ഹോം ഡെലിവറി ചെയ്യാൻ വ്യാപാരികൾ ശ്രദ്ധിക്കണം. അവർക്ക് കടകളിൽ പ്രത്യേക പരിഗണന നൽകണം.
Discussion about this post