മെൽബൺ: ഹൃദയാഘാതം മൂലം ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ ആശുപത്രിയിൽ കഴിയുന്ന മുൻ ന്യൂസീലൻഡ് ക്രിക്കറ്റർ ക്രിസ് കെയ്ൻസ് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൃദയപ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നിലേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുണ്ട് അൻപത്തിയൊന്നുകാരനായ കെയ്ൻസ്.
2010ൽ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ച കെയ്ൻസ് പിന്നീട് ഓസ്ട്രേലിയയിലാണ് താമസിച്ചിരുന്നത്. 2004ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം കെയ്ൻസിന്റെ ജീവിതം സംഭവബഹുലമായിരുന്നു. വിമത ചാംപ്യൻഷിപ്പായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐസിഎൽ) ചണ്ഡിഗഡ് ലയൺസിന്റെ ക്യാപ്റ്റനായിരുന്ന കെയ്ൻസ് 2008ൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങി. ഒത്തുകളി ആവശ്യവുമായി കെയ്ൻസ് തന്നെ സമീപിച്ചിരുന്നെന്ന് സഹതാരം ലൂ വിൻസന്റ് പിന്നീടു വെളിപ്പെടുത്തുകയും ചെയ്തു.
2012ൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിക്കെതിരെ അപകീർത്തിക്കേസ് ജയിച്ചെങ്കിലും കെയ്ൻസ് സാമ്പത്തികമായി പാപ്പരായി. ട്രക്ക് ഓടിച്ചും ബസ് ഷെൽട്ടർ കഴുകിയുമാണ് കെയ്ൻസ് ജീവിക്കുന്നതെന്നു ന്യൂസീലൻഡ് ടീമിലെ സഹതാരമായിരുന്ന ഡിയോൺ നാഷ് 2014ൽ വെളിപ്പെടുത്തിയിരുന്നു.













Discussion about this post