തിരുവനന്തപുരം: മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ സംസ്ഥാനത്തെ മദ്യശാലകളിൽ തിരക്കൊഴിഞ്ഞു. 2 ഡോസ് വാക്സീൻ എടുത്തവർ, രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എടുത്തവർ, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായതിന്റെ റിസൽറ്റ് കൈവശമുള്ളവർ എന്നിവർക്കു മാത്രമാണ് സർക്കാർ നിബന്ധന പ്രകാരം മദ്യശാലകളിൽ പ്രവേശനം. ഇക്കാര്യം മിക്കയിടത്തും എക്സൈസ് ഉദ്യോഗസ്ഥരെത്തി വിൽപനശാലകളിലെ ജീവനക്കാരെ അറിയിച്ചു.
സർക്കാരിന്റെ നിബന്ധനകളോട് കടുത്ത പ്രതികരണമാണ് മദ്യപർ നടത്തുന്നത്. ആലപ്പുഴ പിച്ചു അയ്യർ ജംക്‌ഷനിലെ ബിവ്കോ മദ്യവില്പനശാലയിൽ മദ്യം വാങ്ങാൻ എത്തിയ മധ്യവയസ്കനോട് സെക്യൂരിറ്റി ജീവനക്കാരൻ രേഖ ചോദിച്ചപ്പോൾ വസ്ത്രം അഴിച്ചു കാട്ടിയെന്നു പരാതി. കോവിഡ് വാക്സിനേഷൻ, ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർ പണം വാങ്ങി മദ്യപരെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ചിലർ 50 രൂപയും ചിലർ 100 രൂപയും വാങ്ങി സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ആവശ്യക്കാർക്ക് മദ്യം വാങ്ങി നൽകുന്നതായും ഇതിനായി അവർ മദ്യശാലകളുടെ പരിസരത്തു തന്നെ പകൽ സമയം ചെലവിടുന്നതായും പരാതിയുണ്ട്.
അതേസമയം സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു മദ്യം നൽകുന്നതു പ്രായോഗികമല്ലെന്നാണ് ബവ്റിജസ് ജീവനക്കാർ പറയുന്നത്. രേഖകൾ നിർബന്ധമാക്കിയതോടെ എല്ലാ വിൽപനശാലകളിലും വിൽപന കുറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. പലയിടത്തും രണ്ടും മൂന്നും ലക്ഷം രൂപ വരുമാനത്തിൽ കുറവുണ്ടായതായാണ് റിപ്പോർട്ട്.
Discussion about this post