തിരുവനന്തപുരം : കേരള പോലീസിന്‍റെ ഡ്രോൺ ഫോറൻസിക് ലാബ് ആന്റ് റിസേർച്ച് സെന്റർ ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പറത്തി വിട്ട ഡ്രോൺ നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ കുടുങ്ങി. സംഭവം നാണക്കേടായതോടെ ഇന്ധനം തീർന്നതിനാൽ ഡ്രോൺ മരത്തിന് മുകളിൽ സേഫ് ലാന്റ് ചെയ്തു എന്നാണ് ഡ്രോൺ നിർമ്മാണ കമ്പനി നൽകിയ വിശദീകരണം.
മരത്തിൽ കുടുങ്ങിയ ഡ്രോൺ വീണ്ടെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങൾ അത് ഏറ്റെടുത്തിരിക്കുകയാണ്. ഡ്രോൺ നിർമ്മാണ കമ്പനിയേയും മുഖ്യമന്ത്രിയേയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, എന്നിവയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഗവേഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post