കോഴിക്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവർക്ക് പിറകെ അത്തോളി സ്വദേശികളായ നജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്.
സംഭവം നടന്ന ലോഡ്ജിനെതിരേയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലോഡ്ജിലെ ലെഡ്ജർ അടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. മയക്കുമരുന്നു നൽകിയുള്ള പീഡനങ്ങൾ കേരളത്തിൽ വ്യാപകമാവുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് ക്രൂരമായ കൂട്ട ബലാത്സംഗം കോഴിക്കോട്ട് അരങ്ങേറിയത്.
യുവതിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട നാലുപേരെയും പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ നാലുപേർ ചേർന്നു പ്രണയം നടിച്ചുകൊണ്ടുവന്നു മയക്കുമരുന്നു നല്കിയായിരുന്നു പീഡിപ്പിച്ചെന്നാണ് കേസ്.
യുവതിയെ പീഡിപ്പിച്ച അത്തോളി സ്വദേശികളായ അജ്നാസ് (36), ഫഹദ് (36) എന്നിവരെ മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘാമണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞ രണ്ടു പേരെയാണ് ഇന്നു അറസ്റ്റ് ചെയ്തത്.
പ്രതി അജ്നാസാണ് കൊല്ലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് ഇവരെ ചേവരമ്പലത്തെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ കൊല്ലത്തുനിന്നു ട്രെയിനിൽ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോട്ടെത്തി. അജ്നാസാണ് ഇവരെ ഫ്ലാറ്റിലെത്തിച്ചത്. പിന്നാലെ ഫഹദിനെയും മറ്റു രണ്ടു സുഹൃത്തുക്കളെയും വിളിച്ചുവരുത്തി.
യുവതി ക്കു മദ്യം നൽകിയശേഷം മയക്കുമരുന്നു ചേർത്ത സിഗരറ്റും നൽകി. തുടർന്നു നാലുപേരും യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. അവശയായ യുവതി ബോധരഹിതയായതോടെ പ്രതികൾ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു കടന്നുകളയുകയായിരുന്നെന്നു പറയുന്നു. തുടർന്ന് ആശുപത്രി അധികൃതരോടു വിവരം പറഞ്ഞു.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസെടുത്തു. പ്രതികളെ ഫ്ലാറ്റിലെത്തിച്ചു തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ അജ്നാസ്, ഫഹദ് എന്നിവരെ റിമാൻഡ് ചെയ്തിരുന്നു.
Discussion about this post