കൊല്ലം : രണ്ടു യുവാക്കളുടെ സമയോചിത പ്രവൃത്തി ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ പുലരി സാക്ഷ്യം വഹിക്കുക വലിയൊരു അപകടത്തിനായേനെ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുന്നിടിഞ്ഞു വീണപ്പോൾ ചീറിപ്പാഞ്ഞു വരുന്ന പാലരുവി എക്സ്പ്രസ്സ് നിർത്തിച്ച ഈ യുവാക്കൾ രക്ഷിച്ചത് നിരവധി ജീവനുകൾ. പാലരുവി എക്സ്‌പ്രസിനെ രണ്ടു പേരടങ്ങുന്ന ആ പട്രോളിങ് സംഘം ആപത്തില്‍ നിന്ന് രക്ഷിച്ച സാഹചര്യം ഇപ്പോഴും അവിശ്വസനീയമാണ്. ഒറ്റക്കല്ല് സ്റ്റേഷനിലെ ട്രാക്ക്മാന്‍ എസ്.ഹരി , തെന്മല സ്റ്റേഷനിലെ ട്രോളിമാന്‍ മിക്കി തോമസ് എന്നിവരാണ് റെയില്‍വേയുടെ അഭിമാനമായി മാറിയ ആ യുവാക്കള്‍.
കൊല്ലം – ചെങ്കോട്ട റെയില്‍ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത് . ഒറ്റക്കല്ലില്‍ നിന്ന് ഉറുകുന്ന് സൂപ്പര്‍ ബ്രിജ് വരെയുമാണ് ഇരുവരും സാധാരണയായി പട്രോളിങ് നടത്തേണ്ടത് . രാത്രി പത്ത് മണിയായിക്കാണും. ഇതേസമയത്തു തന്നെ ഇടമണ്‍ സ്റ്റേഷനില്‍ നിന്നുള്ള രണ്ടംഗ പട്രോളിങ് സംഘവും പരിശോധനയ്‌ക്കായി പുറപ്പെട്ടിരുന്നു. നാല് കിലോമീറ്ററിലധികം ദൂരം രണ്ടു സംഘങ്ങളും ട്രാക്കിലൂടെ പരിശോധന നടത്തണം.
ആദ്യഘട്ട പരിശോധനയ്‌ക്ക് ഒടുവില്‍ ഇരുസംഘങ്ങളും കണ്ടുമുട്ടി, പ്രശ്നങ്ങളൊന്നുമില്ലെന്ന് പരസ്പരം അറിയിച്ചു. അല്‍പം വിശ്രമിച്ച ശേഷം മിക്കിയും ഹരിയും ഉറുകുന്ന് സൂപ്പര്‍ ബ്രിജില്‍ നിന്ന് രണ്ടാംഘട്ട പരിശോധന തുടങ്ങി. അല്‍പനേരം നടന്ന്, ഇടമണ്‍ ഐഷാപാലത്തിന് സമീപത്ത് എത്തിയപ്പോള്‍ ഇരുട്ടത്ത് ട്രാക്കില്‍ എന്തോ കിടക്കുന്നത് പോലെ തോന്നി. ഓടി അടുത്തിയതോടെ കാര്യം വ്യക്തമായി. ട്രാക്കിലേക്ക് കുന്നിടിഞ്ഞു വീണിരിക്കുന്നു. അപ്പോള്‍ സമയം 12.45. പാലക്കാടു നിന്നു തിരുനെല്‍വേലിക്കു വരുന്ന പാലരുവി എക്സ്പ്രസ് എത്തേണ്ട സമയമാകുന്നു. ഇടമണ്ണില്‍ നിന്നുള്ള പട്രോളിങ് സംഘത്തെ മൊബൈല്‍ ഫോണില്‍ വിളിച്ചു സംഭവം പറഞ്ഞു . ട്രെയിന്‍ അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ടു.
പക്ഷെ ഇടമണ്ണില്‍ നിന്നു വണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തേക്ക് ട്രെയിന്‍ അധികം വൈകാതെ എത്തുമെന്ന് മനസിലായി. അപകടം കണ്ടാല്‍ കയ്യിലുള്ള പടക്കം അപകടം നടന്നതിന് 10 മീറ്ററിലും 600 മീറ്ററിലും 1200 മീറ്ററിലും ഇരു ഭാഗത്തേക്കും പാളത്തില്‍ സ്ഥാപിക്കണമെന്നാണു ചട്ടം. പടക്കത്തില്‍ ട്രെയിന്‍ കയറുമ്ബോള്‍ ഉണ്ടാകുന്ന സ്ഫോടന ശബ്ദം കേട്ട് ട്രെയിന്‍ നിര്‍ത്തണം. എന്നാല്‍ ഇത്രയും ദൂരം ഇരുഭാഗത്തേക്കും ഓടിയെത്തുക അസാദ്ധ്യമാണ്.
ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല സിഗ്നല്‍ ലൈറ്റില്‍ ചുവപ്പ് വെട്ടം തെളിച്ച് മിക്കിയും ഹരിയും ട്രാക്കിലൂടെ ഓടാന്‍ തുടങ്ങി. ഒരു കിലോ മീറ്ററോളം ഓടിയപ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ടു . കൈയ്യിലുണ്ടായിരുന്ന വിളക്ക് ഉയര്‍ത്തി കാണിച്ചു. ട്രെയിന്‍ നിര്‍ത്തിച്ചു . വിവരം ലോക്കോ പൈലറ്റിനെ ധരിപ്പിച്ചു. ലോക്കോ പൈലറ്റ് മധുര കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ശേഷം ട്രെയിന്‍ തിരികെ ഇടമണ്‍ സ്റ്റേഷനിലേക്ക് പിന്നോട്ടെടുത്തു. അപ്പോഴേക്കും സമീപ സ്റ്റേഷനുകളിലെല്ലാം വിവരം ലഭിച്ചിരുന്നു.
സംഭവമറിഞ്ഞ് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി . ട്രാക്കിലുള്ള പാറയില്‍ ട്രെയിന്‍ ഇടിച്ചാലുണ്ടാകുന്ന ആഘാതം വളരെ വലുതാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു .രാത്രി 2ന് തന്നെ പാറയും മണ്ണും നീക്കുന്ന ജോലി ആരംഭിച്ചു. രാവിലെ 7ന് തടസ്സം മാറ്റി 7.30ന് തിരുനെല്‍വേലി ഭാഗത്തേക്കുള്ള പാലരുവി എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് മിക്കിയും ഹരിയും വീടുകളിലേക്കു മടങ്ങിയത്.
Discussion about this post