തിരുവനന്തപുരം: 2018-ലെ പ്രളയത്തിനു ശേഷം നെതര്‍ലന്‍ഡ്സില്‍പ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടുപഠിച്ച നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച ‘റൂം ഫോര്‍ റിവര്‍’ പദ്ധതി ഇനിയും തുടങ്ങിയില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന് കാരണമായത്.
ആദ്യം നാല് കണ്‍സള്‍ട്ടന്‍സികളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകമ്പനികള്‍ കൂടി ഉള്‍പ്പെട്ടു. യോഗ്യതയില്‍ പുറത്തായ ഈ രണ്ടുകമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ദുരൂഹത ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനവേളയില്‍ സഹായിച്ച ഈ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ജലവിഭവ വകുപ്പ് മേധാവിയായിരുന്ന വിശ്വാസ് മേത്ത രേഖപ്പെടുത്തിയതും വിവാദമായി. ഇതോടെ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. 2021 മാര്‍ച്ചിലാണ് ചെന്നൈ ഐ.ഐ.ടി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഉള്‍പ്പടെ അഞ്ചുകോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്. ഡിസംബറോടെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. കേരള പുനര്‍നിര്‍മാണപദ്ധതിയുടെ ഭാഗമായി കുട്ടനാട്ടില്‍ പദ്ധതി നടപ്പാക്കാന്‍ 2019-ല്‍ ആസൂത്രണ ബോര്‍ഡ് നിര്‍ദേശിച്ചു. മൂന്നോ നാലോ വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാവുമെന്നാണ് ബോര്‍ഡ് അഭിപ്രായപ്പെട്ടത്.
Discussion about this post