മുംബൈ: മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാൻ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാൻ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഓഫീസിലെത്തി. കഴിഞ്ഞയാഴ്ചയായിരുന്നു ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ഇരുപത്തിരണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു ആര്യൻ ഖാന് ജാമ്യം ലഭിച്ചത്. ആര്യൻ ഖാനും കൂട്ടുപ്രതികളായ അർബാസ് മെർച്ചന്റ്, മുന്മുൻ ധമേച എന്നിവർക്കും പതിനാല് വ്യവസ്ഥകളിന്മേലായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
ആര്യൻ ഖാന്റെ പാസ്പോർട്ട് കോടതി സറണ്ടർ ചെയ്യിച്ചിരുന്നു. പ്രതി രാജ്യം വിടുന്നതും കോടതി വിലക്കിയിരുന്നു. എല്ലാ വെള്ളിയാഴ്ചയും പകൽ 11.00നും 2.00നും ഇടയിൽ പ്രതി എൻസിബി ഓഫീസിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
തന്റെ അഭിഭാഷകനൊപ്പം വെളുത്ത റേഞ്ച് റോവർ കാറിലാണ് ആര്യൻ ഖാൻ ഒപ്പിടാനെത്തിയത്.










