പട്ന : ബിഹാറിലെ ലഖിസരായ് ജില്ലയിൽ എസ്‌യുവിയും ട്രക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ അഞ്ചു ബന്ധുക്കൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
അപകടത്തിൽ എസ്‌യുവി ഏതാണ്ട് പൂർണമായും തകർന്നു. ട്രക്ക് ഡ്രൈവറും സഹായിയും അപകടം നടന്നയുടൻ ഓടിരക്ഷപ്പെട്ടു. മരിച്ചവരിൽ രണ്ട് സ്‌ത്രീകളുമുണ്ട്. സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ സഹോദരീ ഭർത്താവും ഹരിയാനയിലെ എ.ഡി.ജിപിയുമായ ഒ.പി സിംഗിന്റെ സഹോദരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു അപകടത്തിൽ പെട്ടവർ. ലാൽജിത് സിംഗ്, നെമാനി സിംഗ്, അമിത് ശങ്കർ എന്ന രാം ചന്ദ്ര സിംഗ്, സുനിതാ ദേവി, അനിതാ ദേവി വാഹന ഡ്രൈവർ ചേതൻ കുമാർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പട്‌ന മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞവർഷം ജൂൺ 14നായിരുന്നു സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം. എം.എസ് ധോണിയുടെ ജീവിതകഥ പറയുന്ന എം.എസ് ധോണി: ദി അൺ ടോൾഡ് സ്‌റ്റോറിയിലെ നായകനായതോടെയാണ് സുശാന്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ സുശാന്തിന്റെ സഹതാരം നടൻ സന്ദീപ് നഹർ ഈ വർഷം ഫെബ്രുവരിയിൽ ആത്മഹത്യ ചെയ്‌തിരുന്നു.
Discussion about this post