ജനപക്ഷത്ത് നിന്ന് അവിശ്വസനീയമായ തീരുമാനങ്ങളിലൂടെ ജനപിന്തുണ വീണ്ടും വർദ്ധിപ്പിച്ച് ബിജെപി. അസാധ്യമായത് സാധ്യമാകും എന്ന അമിത് ഷായുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതാണ് ഇന്ധന വിലവർദ്ധനവ് നിയന്ത്രിച്ചതിലൂടെ ബിജെപി കാണിച്ചു കൊടുത്തത്. ഒപ്പം ഇന്ധനവിലയെക്കുറിച്ചും കേന്ദ്ര- സംസ്ഥാന നികുതികളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനും, നികുതിയിളവ് നൽകാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളത്തരം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനും ബിജെപിക്ക് സാധിച്ചു.
ഇതിനോടൊപ്പം കേന്ദ്ര സർക്കാർ നടത്തിയ അപ്രതീക്ഷിതവും ഏറെക്കുറെ അവിശ്വസനീയവുമായ പ്രഖ്യാപനമായിരുന്നു വിവാദമായ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കുക എന്നത്. കർഷകർക്ക് ഏറെ ഗുണകരമായ നിയമങ്ങൾ ആയിരുന്നു ഇവയെങ്കിലും ഒരു വിഭാഗം ഇതിനെ എതിർത്തതും പ്രതിപക്ഷം ഇതിനെ ആയുധമാക്കാൻ ശ്രമിച്ചതും ബിജെപി തിരിച്ചറിഞ്ഞു. യുക്തമായ സമയത്ത് ഇവ പിൻവലിച്ചതിലൂടെ രാഷ്ട്രീയമായി വലിയ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.
ഇതോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശിലും പഞ്ചാബിലും ബിജെപിക്ക് ജയസാദ്ധ്യത വർദ്ധിച്ചു. അഴിമതി ആരോപണങ്ങൾ ഇല്ലാത്ത ശക്തനായ ഭരണാധികാരി എന്ന ഇമേജിനൊപ്പം ജനപ്രീതിയിൽ വൻ വർദ്ധനവുണ്ടാക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചു. കർഷക നിയമങ്ങളുടെ പേരിൽ മുന്നണി വിട്ട അകാലിദൾ ഉൾപ്പെടെയുള്ള ഘടകക്ഷികളെ തിരിച്ചു കൊണ്ടു വന്ന് എൻഡിഎ ശക്തിപ്പെടുത്താൻ ഇത് ബിജെപിക്ക് ഊർജ്ജം പകരും. കർഷക നിയമങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന അമരീന്ദർ സിംഗിന്റെ പൂർണ്ണമായ പിന്തുണ ഇനി പഞ്ചാബിൽ ബിജെപിക്ക് ലഭിക്കും. അഴിമതി ആരോപണങ്ങൾ ഇല്ലാത്ത ശക്തനായ ഭരണാധികാരി എന്ന മോദി ഇമേജിന്റെ പഞ്ചാബ് പതിപ്പാണ് അമരീന്ദർ. സിഖ് വംശജർക്കൊപ്പം ന്യൂനപക്ഷങ്ങൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും മികച്ച പിന്തുണയുള്ള അമരീന്ദർ പഞ്ചാബിൽ ബിജെപി സഖ്യത്തിന്റെ തുറുപ്പ് ചീട്ടാകും.
ഇതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കാനും ബിജെപിക്ക് സാധിക്കും. മറുവശത്ത് പ്രതിപക്ഷത്തിന് മോദി സർക്കാരിനെതിരെ പ്രയോഗിക്കാൻ ഉണ്ടായിരുന്ന ഏറെക്കുറെ ജനകീയമായ രണ്ട് ആയുധങ്ങൾ; കർഷക സമരവും ഇന്ധന വിലക്കയറ്റവും ഇതോടെ നിഷ്പ്രഭമായി എന്ന മാത്രമല്ല, ഇന്ധന വിലക്കയറ്റം ചില സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തെ തിരിഞ്ഞു കൊത്തുന്ന സാഹചര്യവും ഉണ്ടാകും. ബിജെപി ഭരിക്കുന്ന നികുതി കുറച്ച സംസ്ഥാനങ്ങളിലെ ഇന്ധന വിലയുമായി തങ്ങളുടെ സംസ്ഥാനങ്ങളിലെ വില ഇവിടങ്ങളിൽ ഉള്ളവർ താരതമ്യം ചെയ്യും. ഇതോടെ മോദി എന്ന അതികായനെയും ബിജെപി എന്ന മഹാപ്രസ്ഥാനത്തെയും എതിർക്കാൻ ഉപയോഗിച്ച് പഴകി ജനങ്ങൾ ഏറെക്കുറെ തള്ളിക്കളഞ്ഞ ഭൂരിപക്ഷ വർഗീയത എന്ന ഒറ്റ ആശയത്തിൽ ചുറ്റിത്തിരിയേണ്ട ഗതികേടിൽ പ്രതിപക്ഷം വീണ്ടും എത്തിച്ചേരും.
Discussion about this post