കബൂൾ: അഫ്ഗാനിസ്ഥാനിലെ നാൽപ്പത് ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനിസെഫ് റിപ്പോർട്ട്. ഇതിൽ ഭൂരിപക്ഷവും പെൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ പരീക്ഷകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായും റിപ്പോർട്ടുണ്ട്. താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിൽ ദാരിദ്ര്യം വർദ്ധിച്ചതോടെ മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ വിടാൻ പറ്റാത്ത സാഹചര്യവുമുണ്ട്. പല മാതാപിതാക്കളും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്ന ഗതികേടും അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്നു. താലിബാന്‍ ഭരണമേറ്റതോടെ അന്താരാഷ്ട്ര സഹായം നിലച്ചതും ഇവരുടെ ജീവിതങ്ങള്‍ ദുരിതത്തിലാക്കിയിരിക്കുന്നു.
അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരുന്നു. താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരക്കണക്കിന് അഫ്ഗാനികളാണെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ടവരാണ് രാജ്യത്ത് നിന്നും കൂട്ടത്തോടെ പലായനം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.











