ഡൽഹി: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട് 2015-16 ലെ സർവേ പ്രകാരം. നിതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇതോടെ മുഖ്യമന്ത്രിയും എൽഡിഎഫും ഭരണ നേട്ടമെന്ന നിലയിൽ സർവേ റിപ്പോർട്ട് ഉയർത്തിക്കാട്ടി പ്രചാരണം ആരംഭിക്കുകയായിരുന്നു. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്.
എന്നാൽ പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറുന്നത് 2016 ലാണ്. അതിനു മുൻപുള്ള സർവേ പ്രകാരം തയാറാക്കിയ സൂചികയിലെ നേട്ടത്തിൽ എൽഡിഎഫ് അവകാശവാദം ഉന്നയിച്ചത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. അക്കാലത്ത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാരായിരുന്നു കേരളത്തിൽ.
നിതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചികയിൽ ബിഹാർ, ജാർഖണ്ഡ്, ഉത്തർ പ്രദേശ് എന്നിവയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങൾ. എന്നാൽ സർവേ നടക്കുമ്പോൾ ബിഹാറിൽ മഹാസഖ്യത്തിന്റെ ഭരണമായിരുന്നു. ഉത്തർ പ്രദേശിലാകട്ടെ അഖിലേഷ് യാദവായിരുന്നു മുഖ്യമന്ത്രി.
സർവേയുടെ കാലഘട്ടവും ഉറവിടവും വ്യക്തമായതോടെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. നവോത്ഥാന നായകനാകാനുള്ള പിണറായിയുടെ ശ്രമങ്ങൾ വീണ്ടും പരാജയപ്പെട്ടു, അങ്ങനെ മറ്റൊരു തള്ള് കൂടി പൊളിഞ്ഞടുങ്ങുകയാണ് എന്നിങ്ങനെ പോകുകയാണ് സാമൂഹിക മാധ്യമങ്ങളിലെ പരിഹാസങ്ങൾ.
Discussion about this post