മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍- അറബിക്കടലിന്റെ സിംഹം റിലീസിന് മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ തിയേറ്ററുകളിൽ ആവേശം വാനോളം. അർദ്ധരാത്രിയിലെ ആദ്യ ഫാൻസ് ഷോയോടെ തുടക്കും കുറിക്കുന്ന മരക്കാറുടെ തേരോട്ടം അഭ്രപാളിയിലെ വിസ്മയക്കാഴ്ചയാവുകയാണ്. ഉത്സവലഹരിയിലാണ് ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ.
കേരളത്തിലെ 631 റിലീസ് സെന്ററുകളിലെ 626 സ്ക്രീനുകളിലും മരക്കാർ റിലീസുണ്ട്. റിസർവേഷനിലൂടെ മാത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയോടെയാണ് മരക്കാർ തിയേറ്ററുകളിൽ എത്തുന്നത്.
മോഹൻലാലിന് പുറമെ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിൽ പ്രിയദർശനൊപ്പം സഹതിരക്കഥാകൃത്ത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ആശിര്‍വാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്. കോണ്‍ഫിഡന്റെ് ഗ്രൂപ്പും മൂണ്‍ഹട്ട് എന്റര്‍ടെയ്ന്‍മെന്റുമാണ് 100 കോടി ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
കൃത്യം മൂന്ന് വർഷങ്ങൾക്ക് മുൻപ് 2018 ഡിസംബര്‍ 1നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വിദേശത്താണ് നടന്നത്.
മികച്ച ഫീച്ചർ സിനിമ, മികച്ച വസ്ത്രാലങ്കാരം, മികച്ച വി എഫ് എക്സ് എന്നിവയ്ക്ക് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം‘.
Discussion about this post