രോഗശാന്തി ശുശ്രൂഷ നടത്തുന്ന ധ്യാനഗുരുക്കന്മാർ ചിലരുടെ തലയിൽ കൈവക്കുമ്പോൾ അവർ ബോധം കെട്ട് വീഴുന്നത് കണ്ടിട്ടില്ലേ? അതൊക്കെ കാണുമ്പോൾ അതെല്ലാം ദൈവത്തിന്റെ ഇടപെടലാണെന്ന് ഒരിക്കലും വിശ്വസിച്ചേക്കരുത്. സാധാരണയായി സഭ ധ്യാനം നടത്തുന്നത് ബോധം ഉണ്ടാകാൻ വേണ്ടിയാണ്. ബോധം കെടാനായല്ല- പറയുന്നത് മറ്റാരുമല്ല ഫാ ജോസഫ് പുത്തൻപുരക്കലാണ്. രോഗശാന്തി നൽകുമെന്ന് അവകാശപ്പെടുന്ന പത്രം ദോശമാവിനൊപ്പം അരച്ചു കലക്കി ആഹാരം ഉണ്ടാക്കി കഴിച്ചവരുടെ നാടാണിത്.
അത്ഭുത രോഗശാന്തി ശുശ്രൂഷയുടെ പേരിൽ സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നത് കേരളത്തിൽ മാത്രമല്ല. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം പ്രവൃത്തികൾ നടക്കുന്നുണ്ട്. അക്കൂട്ടത്തിൽ ക്യൂബയിലെ ഒരു ആത്മീയ രോഗശാന്തിക്കാരനെന്ന് അറിയപ്പെടുന്ന ആളാണ് ജോർജ്ജ് ഗോലിയാറ്റ്. കൊറോണ വൈറസ് വരാതിരിക്കാൻ ആഴ്ചയിൽ അര കുപ്പി റം കുടിച്ചാൽ മതിയെന്ന് പറയുന്ന രോഗശാന്തിക്കാരൻ.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കമ്മ്യൂണിസ്റ്റ് രാജ്യത്ത് പരമ്പര്യേതര മാർഗങ്ങളാണ് കൂടുതലായി പ്രചാരത്തിലുള്ളത്. ക്യൂബയുടെ ഈ രോഗശാന്തിക്കാരൻ എല്ലാവിധ രോഗങ്ങളും നിഷ്പ്രയാസം മാറ്റുമെന്നാണ് പറയുന്നത്. അത്യാവശ്യം വന്നാൽ സ്വയം ശസ്ത്രക്രിയ ചെയ്യുകയും ചെയ്യും. അതും വടിവാളിന്റെ വലുപ്പമുള്ള വലിയ നീണ്ട കത്തിയും, ചുറ്റികയും ഒക്കെ ഉപയോഗിച്ച്. വിവിധ ശസ്ത്രക്രിയകൾക്കായി ഒരു ദിവസം 120 മുതൽ 150 വരെ ആളുകളാണ് അവിടെ വരുന്നത്.
ക്യൂബയിലെ ഹവാനയിലെ ഒരു താൽക്കാലിക ക്ലിനിക്കിൽ വച്ചാണ് ജോർജ്ജ് ഗോലിയറ്റ് ഇത്തരം ആയിരക്കണക്കിന് ശസ്ത്രക്രിയകൾ നടത്തുന്നത്. 10 മിനിറ്റിനുള്ളിൽ ആരെയും സുഖപ്പെടുത്താമെന്ന് ജോർജ്ജ് ഗോലിയറ്റ് അവകാശപ്പെടുന്നു. 30 വർഷത്തിലേറെ മുൻപ് തന്നെ സന്ദർശിച്ച ഒരു ആത്മാവ് പറഞ്ഞതിൻ പ്രകാരമാണ് ഈ ശസ്ത്രക്രിയകൾ താൻ ചെയ്യുന്നതെന്നാണ് ഗോലിയറ്റ് പറയുന്നത്. ഗൊലിയാറ്റിന്റെ ചികിത്സ പലർക്കും ആത്മീയവും വൈകാരികവുമായ അനുഭവം കൂടിയാണെന്നാണ് രോഗികൾ പറയുന്നത്.
രോഗിയുടെ ശരീരത്തിന്റെ അകം കാണാൻ ഗോലിയറ്റിന് സ്കാനിംഗ് യന്ത്രമോ, എക്സ്-റേയോ ഒന്നും വേണ്ട, പകരം ഒരു കടലാസും മെഴുകുതിരിയും മാത്രം മതിയെന്നാണ് വാദം. മെഴുകുതിരിയുടെ ചൂടിൽ കടലാസ്സിൽ എക്സ്-റേയിൽ കാണുന്ന പോലെ രോഗിയുടെ ശരീരം അയാൾ അടയാളപ്പെടുത്തുന്നു. അയാളുടെ കണ്ടെത്തലുകൾ ശരിയാകാറുണ്ട് എന്ന് അവിടെ വരുന്ന രോഗികൾ പറയുന്നു.
ചില രോഗികൾക്ക് മരുന്നുകൾ കുറിച്ച് നൽകാറുമുണ്ട്. പക്ഷെ അതും ഇത്തരത്തിൽ പാരമ്പര്യേതര മരുന്നുകൾ മാത്രമാണ്. ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളെ കൊണ്ട് പലപ്പോഴും ഗോലിയാത്തിന്റെ ഓഫീസും പരിസരവുമൊക്കെ നിറയാറുണ്ട്. ശസ്ത്രക്രിയക്ക് മുൻപ് തന്റെ പണിയായുധങ്ങൾ, ഗോലിയാത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ശസ്ത്രക്രിയ ഉപകരണങ്ങൾ മൂർച്ച കൂട്ടാറുണ്ട്. സാധാരണ നാട്ടിൻ പുറങ്ങളിൽ കത്തികൾക്കും മറ്റും മൂർച്ഛ കൂട്ടും പോലെ തന്നെ.
എപ്പോൾ വേണമെങ്കിലും ജയിലിൽ ആയേക്കാമെന്ന് ഭയന്നാണ് തനിക്കൊപ്പം നേഴ്സുമാരും നിൽക്കുന്നതെന്ന് ഗോലിയാത്ത് തന്നെ പറയുന്നു. പതിവായി സന്ദർശകരുള്ളതിനാൽ പോലീസ് ഈ കേന്ദ്രം പരിശോധിക്കാറുണ്ട്. എന്നാൽ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഗോലിയാത്ത് പറയുന്നത്.
ഫിദൽ കാസ്ട്രോ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ഭരണത്തിന് കീഴിൽ വളർന്നു വന്ന ഒരു രാജ്യമാണ് ക്യൂബ. 2016 -ൽ കാസ്ട്രോ അന്തരിച്ചു എങ്കിലും, 1959 മുതൽ 2008 വരെ ഏതാണ്ട് അഞ്ചു പതിറ്റാണ്ടു കാലം ക്യൂബയുടെ ജീവാത്മാവും പരമാത്മാവും ഒക്കെ അദ്ദേഹം തന്നെയായിരുന്നു. ക്യൂബയിൽ 150 ആളുകൾക്ക് ഒരു ഡോക്ടർ വെച്ചുണ്ടെന്നാണ് കണക്ക്.
എങ്കിൽ തന്നെയും വളരെ മോശമാണ് ക്യൂബയിലെ ഡോക്ടർമാരുടെ ശമ്പളം. നമ്മുടെ നാട്ടിലെ ഏകദേശം 5000 രൂപയോളമാണ് പ്രതിമാസം അവർക്ക് പരമാവധി കിട്ടുന്നത്. അവിടത്തെ ടാക്സി ഡ്രൈവർമാർ പോലും ഡോക്ടർമാരെക്കാൾ ശമ്പളം പറ്റുന്നവരാണ്.
ആശുപത്രികളിലെ സൗകര്യങ്ങൾ പലപ്പോഴും കുറവാണ്. ആധുനിക ചികിത്സാ, പരിശോധനാ സങ്കേതങ്ങൾ പല ആശുപത്രികളിലും ലഭ്യമല്ല. മരുന്നുകളും മറ്റുപകരണങ്ങളും ഒക്കെ ഓർഡർ ചെയ്‌താൽ വരാൻ മാസങ്ങൾ എടുക്കും. ചിലപ്പോൾ കറണ്ടും വെള്ളവും വരെ മുടങ്ങാറുണ്ട് ആശുപത്രികളിൽ. ഈ സാഹചര്യങ്ങളിൽ ജനങ്ങൾ ഗോലിയാത്തിനെ പോലെയുള്ളവരുടെ കത്തിക്ക് ഇരയായില്ലെങ്കിലേ അത്ഭുതമുള്ളൂ.












