ഡൽഹി: കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ ഇഡി പുറത്ത് വിട്ടു. കേരളത്തിലും വിദേശത്തും പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കി.
റെയ്ഡില്‍ നിന്ന് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് എവിടെയൊക്കെയാണ് സ്വത്തുവകകൾ ഉണ്ടെന്ന വിവരം ഇഡി പുറത്തുവിട്ടിരിക്കുന്നത്. നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയിലെ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രങ്ങളാണെന്ന് തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിദേശത്തെ വസ്തുവകകള്‍ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിൽ നിന്നും ഇഡി പിടികൂടി. കൂടാതെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഉപകരണങ്ങളും ഇഡി പിടിച്ചെടുത്തു.
ഡിസംബർ 8നായിരുന്നു പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലെ നാലിടങ്ങളിൽ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷഫീഖിന്റെ ഓഫീസ്, പെരുമ്പടപ്പ് പിഎഫ്ഐ പ്രസിഡന്റ് അബ്ദുള്‍ റസാഖിന്റെ മലപ്പുറത്തെ വീട്, അഷ്റഫ് എംകെയുടെ എറണാകുളത്തെ വീട്, അഷ്റഫ് ഖാദറിന്റെ മൂന്നാറിലെ മാങ്കുളത്തെ വില്ല, ഓഫീസ് എന്നിവടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. നേതാക്കളെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.
റെയ്ഡ് നടക്കുന്ന സമയത്ത് ഇഡിക്കും കേന്ദ്ര സർക്കാരിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടിച്ച് കൂടിയിരുന്നു.
Discussion about this post