ഇസ്ലാമാബാദ്: അതിർത്തിയിൽ പാകിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് താലിബാൻ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാക് സൈനികരെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു. ഡ്യുറാൻഡ് രേഖക്ക് സമീപം ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഗംജ്ഗാൽ, സർകാനോ, കുനാർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. വെള്ളിയാഴ്ച മുപ്പത് മിനിട്ടോളം ഇരു വിഭാഗങ്ങളും പരസ്പരം വെടിവെപ്പ് തുടർന്നുവെന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ വേലി കെട്ടുകയായിരുന്ന പാക് സൈനികർക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ രണ്ട് പാക് സൈനികർ തത്കഷണം മരിച്ചിരുന്നു.
തുടർന്ന് പാകിസ്ഥാൻ സൈനികർ അഫ്ഗാൻ അതിർത്തിയിലേക്ക് നിറയൊഴിച്ചു. ഒട്ടും അമാന്തം കാട്ടാതെ താലിബാൻ പ്രത്യാക്രമണം നടത്തി. ഷെല്ലാക്രമണങ്ങൾക്കിടെ ഇരു രാജ്യങ്ങളിലെയും ഗ്രാമീണർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ നിലവിലുള്ള ധാരണ അട്ടിമറിച്ച് പാകിസ്ഥാൻ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതാണ് താലിബാനെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
Discussion about this post